ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക്; വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ സംവാദം

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാകും യാത്ര തുടങ്ങുക. നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തു വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടക്കുക. പാരിപ്പള്ളി മുക്കടയില്‍ യാത്രയ്ക്ക് ഡിസിസി സ്വീകരണം നല്‍കും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. ചാത്തന്നൂരിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി സംവദിക്കും.

ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇവിടെ സമാധാനം ഉണ്ടാകണമെന്നാണ്. ബിജെപിയുടെ അക്രമവും കോപവും കാരണം ജനങ്ങളെ ആഴത്തില്‍ ബാധിച്ചു. ഐക്യത്തോടെ പോകുന്ന രാജ്യമാണ് ഇന്ത്യ. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് പോകുകയാണ്. നമ്മുടെ രാജ്യം ഈ അവസ്ഥയിലെത്തിയതില്‍ എല്ലാവരും അസ്വസ്ഥരാണ്.

ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുന്നത് വെറുപ്പ് നിറഞ്ഞ ഈ ഇന്ത്യ നിലനിക്കില്ലെന്നാണ്. രാജ്യമിന്ന് നേരിടുന്നത് ചെറിയ പ്രശ്‌നമല്ല. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങള്‍ വലിയ തകര്‍ച്ച നേരിടുന്നു. ഈ യാത്ര ശാന്തിക്കും സമാധാനത്തിനും ഒരുമ്മയ്ക്കും വേണ്ടിയുള്ള യാത്രയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുസത്തില്‍ പ്രധാനപ്പെട്ടത് ഓം ശാന്തിയെന്നാണ്. അതില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇങ്ങനെ ഇത്രയും വെറുപ്പ് ഉണ്ടാക്കുവാന്‍ പറ്റും. എവിടെയൊക്കെ അവര്‍ കടക്കുന്നുവോ അവിടെയൊക്കെ വെറുപ്പ് പടര്‍ത്തുകയാണ്. എല്ലാ മതങ്ങളും നമ്മളെ പഠിപ്പിക്കുന്നത് സമാധാനമാണ്.