അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

U.S. Supreme Court Justice Ruth Bader Ginsburg dies at 87

അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെഡർ ഗിൻസ്ബെർഗ് (ആർബിജി) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയും നിയമ, സാമൂഹിക, നീതി മേഖലയിലെ എണ്ണപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളുമായിരുന്നു ആർബിജി. 87 വയസായിരുന്നു. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന റൂത്ത് ഇന്നലെ രാത്രിയോടെയാണ് ലോകത്തോട് വിടപറഞ്ഞത്. 27 വർഷമായി അമേരിക്കയിലെ സുപ്രീം കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച റൂത്ത് ആ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ്. 1993ൽ ബിൽ ക്ലിൻറൺ പ്രസിഡൻ്റായിരിക്കുന്ന സമയത്താണ് ഗിൻസ്ബെർഗ് നിയമിതയാകുന്നത്. വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹർജിയിൽ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡൻ ലോകശ്രദ്ധ നേടുന്നത്. 

ഗർഭഛിദ്രം നടത്താനുള്ള അവകാശം, ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം, കുടിയേറ്റം, വോട്ടവകാശം, ഹെൽത്ത് കെയർ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങളിലെല്ലാം സുപ്രധാന വിധി പ്രഖ്യാപിച്ചിട്ടുള്ള ജഡ്ജിയാണ് ഗിൻസ്ബെർഗ്. 1970ൽ ലിംഗ വിവേചന കേസുകൾക്കായി സിവിൽ ലിബർട്ടീസ് യൂണിയൻ റൂത്ത് ബേഡൻ ഗിൽസ്ബർഗിനെ നിയമിച്ചു. ലിംഗ വിവേചനം സ്ത്രീകളുടെ ജോലിയായാണ് സമൂഹം കണക്കാക്കുന്നതെന്നാണ് റൂത്ത് പറഞ്ഞിട്ടുള്ളത്. അമേരിക്കയിൽ വിവേചനത്തിനെതിരായ നിയമത്തിന് പുതിയ മുഖം നൽകിയത് റൂത്ത് ബേഡർ ആണ്. പുരോഗമന ചിന്താഗതിയിയുള്ള പുതിയ തലമുറയുടേയും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൻ്റേയും ബിംബം എന്ന നിലയിൽ കൂടിയാണ് ആർബിജി അറിയപ്പെട്ടിരുന്നത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഏഴാഴ്ചകൾ മാത്രം അവശേഷിക്കെ, ജസ്റ്റിസ് ഗിൻസ്ബെർഗിൻ്റെ മരണവും അവർക്ക് പകരം ആരെ നിയമിക്കും എന്നതും ചർച്ചാ വിഷയമായിട്ടുണ്ട്. 

content highlights: U.S. Supreme Court Justice Ruth Bader Ginsburg dies at 87