മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ കൂട്ടു പിടിച്ച് യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹത്രാസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വന്ന യോഗി സര്‍ക്കാര്‍ പ്രതിഛായ സംരക്ഷിക്കാന്‍ പി ആര്‍ ഏജന്‍സിയെ കൂട്ടുപിടിക്കുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ കുടുംബത്തിന് നീതി നിഷേധിക്കുന്നതായി ചൂണ്ടികാട്ടിയാണ് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇതോടെയാണ് പ്രതിഛായ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പി ആര്‍ ഏജന്‍സിയെ സമീപിച്ചിരിക്കുന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സെപ്റ്റ് പി ആര്‍ എന്ന കമ്പനിയെയാണ് വിദേശ മാധ്യമങ്ങളുമായി ആശയ വിനിമയം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വിദേശ മാധ്യമങ്ങളെ അറിയിച്ചതും ഇതേ പി ആര്‍ ഏജന്‍സി തന്നെയാണ്. ഇവരുടെ വാര്‍ത്താ കുറിപ്പ് വിദേശ മാധ്യമങ്ങളുടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇത് സാധൂകരിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പി.ആര്‍.ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷമുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തും പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നതിനിടെയാണ് യോഗി സര്‍ക്കാരിന്റെ മുഖം വെളുപ്പിക്കല്‍ നടപടി.

Content Highlight: Yogi Government asked the help of PR Agency in order to escape from Hathras rape murder