തോട്ടണ്ടി അഴിമതി കേസ്: കേസില്‍ നിന്ന് പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിന് പിന്നാലെ ഇരട്ടി ശമ്പളം കൈപ്പറ്റി പ്രതി

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടണ്ടി അഴിമതി കേസില്‍ നിന്ന് പ്രൊസിക്യൂഷന്‍ ഒഴിവാക്കിയതിന് പിന്നാലെ ഇരട്ടി ശമ്പളം കൈപ്പറ്റി പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായിരുന്ന കെ എ രതീഷ്. തോട്ടണ്ടി അഴിമതി കേസിലെ ഒന്നാം പ്രതിയായിരുന്ന രതീഷ് നിലവില്‍ ഖാദി ബോര്‍ഡ് സക്രട്ടറിയാണ്. 2015ലെ ഓണക്കാലത്ത് നടന്ന തോട്ടണ്ടി ഇടപാടില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന് വന്‍ നഷ്ടമുണ്ടായെന്ന വിജിലന്‍സ് എഴുതി തള്ളിയ കേസില്‍ സിബിഐ വന്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.

കേസില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രതീഷിന്റെ ശമ്പളം 80,000 രൂപയില്‍ നിന്ന് 1,70,000 ആക്കി ഉയര്‍ത്തുകയായിരുന്നു. മറ്റ് ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ട് ലക്ഷത്തിനടുത്താണ് രതീഷിന്റെ നിലവിലെ ശമ്പളം. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പ്പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തിയിരുന്നു. പിന്നീട് 2005 മുതല്‍ 2015 വരെ എംഡിയായിരുന്ന രതീഷാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാന്‍ 2015 ല്‍ സിബിഐയെ ചുമതലപ്പെടുത്തിയത്. അതേസമയം കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്തിനുള്ളില്‍ തന്നെ ഏജന്‍സികള്‍ ഉള്ളപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Content Highlight: KA Ratheesh to get double salary