ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്, ജനങ്ങളുടെ ദുരിതം മനസ്സിലാക്കുന്നില്ല; മഹാസഖ്യത്തിലെതിരെ പരോക്ഷ വിമര്‍ശനവുമായി മോദി

പട്‌ന: ബിഹാറിലെ ജനങ്ങളുടെ സമ്പത്തിലാണ് മഹാസഖ്യത്തിന്റെ കണ്ണെന്ന് പാര്‍ട്ടിയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ സംസ്ഥാത്തിന്റെ വികസിക്കുന്നതെന്നും, എന്നാല്‍ രണ്ട് യുവരാജാക്കന്മാര്‍ അവരുടെ സിംഹാസനം സംരക്ഷിക്കാനാണ് പോരാടുന്നതെന്നും രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. ബിഹാറിലെ ഛപ്രയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മഹാസഖ്യത്തിനെതിരെ മോദി വിമര്‍ശനമുയര്‍ത്തിയത്.

ബിഹാറിലെ ജനങ്ങളെ കുറിച്ച് ഒരു ശ്രദ്ധയുമില്ലാത്തവര്‍ ജനങ്ങളുടെ സമ്പത്തിലാണ് കണ്ണ് വെച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പണം ആര്‍ജെഡി തട്ടിയെടുക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തിയാല്‍ ജിംഗിള്‍ രാജ് തിരിച്ച് വരുമെന്നും മോദി പറഞ്ഞു. ആര്‍ജെഡി ബിഹാറിലെ ജനങ്ങളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ആലോചിച്ചിരുന്നെങ്കില്‍ ബിഹാര്‍ വികസനത്തില്‍ താഴെ പോകില്ലായിരുന്നെന്നും വ്യക്തമാക്കി.

ബിഹാറില്‍ ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ട വോട്ടിങ് കഴിഞ്ഞയുടന്‍ ബിഹാറില്‍ സര്‍ക്കാര്‍ രൂപീക്കാനുള്ള ഒരുക്കങ്ങള്‍ നിതീഷ് കുമാര്‍ തുടങ്ങി കഴിഞ്ഞു.

Content Highlight: PM against RJD on Bihar Election Campaign