ഒമാനില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി

മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. 15,600 ഡോസ് വാക്സിന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു.

ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കാനാണ് തീരുമാനം. ഫൈസര്‍ ബയോണ്‍ടെക്കിന്റെ വാക്സിന്റെ 15600 ഡോസാണ് ആദ്യ ഘട്ടത്തില്‍ ഒമാനിലെത്തിയത്. ജനുവരിയില്‍ രണ്ടാം ഘട്ട വാക്സിന്‍ 28000 ഡോസ് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ദുബായില്‍ സൗജന്യ വാക്സിനേഷന്‍ ക്യാമ്പയിന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇവിടെയും ഫൈസറിന്റെ മരുന്നാണ് നല്‍കുന്നത്. ഫൈസറിന്റെ വാക്സിന്‍ 95 ശതമാനത്തോളം പ്രതിരോധ ശക്തിയുള്ളതാണ്. യുഎഇയില്‍ ഈ വാക്സിന്റെ പ്രതിരോധ ശേഷിയെ പലതവണ പരിശോധിച്ചിരുന്നു. 86 ശതമാനം പ്രതിരോധ ശക്തിയുണ്ടെന്നാണ് യുഎഇയിലെ ആരോഗ്യ മേഖലയിലെ അധികൃതര്‍ പറയുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്നടങ്കം വാക്സിന്‍ ഉപയോഗത്തോടെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlight: Covid Vaccine distribution starts in Oman from Sunday