ചെങ്കോട്ടയിലെ സംഘര്‍ഷം പരാമര്‍ശിച്ച് മോദിയുടെ മന്‍ കീ ബാത്ത്; രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി പരാമര്‍ശം

narendra modi in kerala

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ റിപബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് വിമര്‍ശനം. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കീ ബാത്ത് കൂടിയാണിത്. അടുത്ത 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളാണ് അമേരിക്ക 18 ദിവസത്തിനുള്ളിലും ബ്രിട്ടന്‍ 36 ദിവസത്തിനുള്ളിലുമാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മോദി ഓര്‍മിപ്പിച്ചു.

കൊറോണ പ്രതിസന്ധിക്കിടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആത്മനിര്‍ഭരത സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ളതാണ്. എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സ്വയം പര്യാപ്ത ഇന്ത്യ കൈവരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണയാണ് അവര്‍ അറിയിക്കുന്നത്. നിര്‍മാണ കമ്ബനികള്‍ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മാസത്തില്‍ നമുക്ക് ക്രിക്കറ്റ് പിച്ചില്‍ നിന്ന് നല്ലൊരു വാര്‍ത്തയാണ് ലഭിച്ചതെന്നും തുടക്കത്തിലെ ചെറിയ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ വാക്സിനേഷന്റെയും മരുന്നുകളുടെയും രംഗത്ത് സ്വയം പര്യാപ്തത നേടിയതായും, രാജ്യത്തുള്ള എല്ലാ പൗരന്‍മാരോടും, പ്രത്യേകിച്ച് യുവാക്കളോട് സ്വാതന്ത്ര്യ സമര നായകന്മാരെ കുറിച്ച് എഴുതാനും മോദി അഭ്യര്‍ത്ഥിച്ചു. ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ എഴുത്ത് നമ്മുടെ വീരനായകന്മാര്‍ക്കുള്ള ആദരമായിരിക്കുമെന്നും മോദി പറഞ്ഞു.

Content Highlight: PM Modi on Man Ki Bath