റഷ്യയിൽ മനുഷ്യനിൽ പക്ഷിപ്പനി; ഏഴു പേർക്ക് വൈറസ് ബാധിച്ചതായി റിപ്പോർട്ട്

പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഫ്ലുവിന്റെ എച്ച്5എൻ8 വകഭേദം ലോകത്താദ്യമായി റഷ്യയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. തെക്കൻ റഷ്യയിലെ ഒരു കോഴിഫാമിലെ ഏഴ് ജീവനക്കാരിലാണ് പക്ഷിപ്പനിയുടെ ജനിതകഘടനകൾ കണ്ടെത്തിയതെന്ന് റഷ്യയിലെ ആരോഗ്യ നിരീക്ഷകരായ റോസ്പോട്രെബ്നാഡ്‌സർ മേധാവി അന്ന പോപോവ പറഞ്ഞു. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും റഷ്യ വ്യക്തമാക്കി.

ഫാമിലെ കോഴിയിറച്ചികളിൽ നിന്നാണു വൈറസ് പിടിപെട്ടതെന്നു കരുതുന്നു. ഡിസംബറിൽ പക്ഷികൾക്കിടയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ആളുകൾ സാധാരണയായി രോഗബാധിതരാകുന്നത്. മനുഷ്യർക്കിടയിൽ സ്ഥിരമായ സംക്രമണം ഇല്ല. 60 ശതമാനമാണ് മരണനിരക്ക്.

content highlights: Russia Reports “World’s First Case” Of Transmission Of Bird Flu To Humans