എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും

SSLC, Plus Two exams from Today

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷ 29-നും ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ 26-നും അവസാനിക്കും.

2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 27,000 വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്.എസ്.എല്‍.സി. പരീക്ഷ. റംസാന്‍ നോമ്പ് പ്രമാണിച്ച് 15 മുതല്‍ 29 വരെയുള്ള പരീക്ഷകള്‍ രാവിലെ 9.40-നു തുടങ്ങും.

വിദ്യാര്‍ഥികള്‍ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ക്ലാസ് മുറികളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ഥിയും ഇന്‍വിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവര്‍ക്ക് സാനിറ്റൈസ്ഡ് കോറിഡോര്‍ ഒരുക്കും. വിദ്യാര്‍ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികള്‍ക്കുമുന്നിലും വിദ്യാര്‍ഥികള്‍ക്ക് കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളില്‍ പരീക്ഷ നടത്തരുത്.

content highlights: SSLC, Plus Two exams from Today