ഇസ്രായേലിൽ ലാഗ് ബി ഒമർ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു

ഇസ്രായേലിലെ മെറോണിൽ നടന്ന ലാഗ് ബി ഒമർ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു. ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എം‌ഡി‌എ) കൃത്യമായ എണ്ണം നൽകാതെ മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും പറഞ്ഞു. സ്ഥലത്തുള്ള എല്ലാവരെയും ഒഴിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.

രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ കനത്ത ദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെന്നും പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. പതിനായിരക്കണക്കിന് പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്.

Content Highlights: Israel stampede: Dozens killed in a crush at a religious festival