ഷഹീൻബാഗ് പ്രതിഷേധക്കാരോട് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിച്ച അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും പ്രതിഷേധക്കാരെ നേരിൽ കണ്ട് സംസാരിച്ചു. നമുക്കൊരുമിച്ച് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞാണ് സാധനാ രാമചന്ദ്രൻ ചർച്ച തുടങ്ങിയത്.
പ്രതിഷേധിക്കുവാനുള്ള നിങ്ങളുടെ അധികാരത്തെ അംഗീകരിക്കുന്നു. നിങ്ങൾക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. സാധനാ രാമചന്ദ്രൻ പ്രതിഷേധക്കാരോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷഹീൻബാഗ് പ്രതിഷേധക്കാരുമായി സംസാരിക്കാൻ സുപ്രീം കോടതി മധ്യസ്ഥരെ നിയമിക്കുന്നത്. ഇപ്പോൾ സമരം നടത്തുന്ന സ്ഥലത്തു നിന്നും മാറണമെന്ന് ചർച്ച ചെയ്യാനാണ് കോടതി അവരെ നിയോഗിച്ചത്. റോഡ് ഉപരോധിച്ചുകൊണ്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിൽ നിന്നും കാര്യങ്ങൾ മാറണമെന്നും മറ്റൊരു സ്ഥലത്തേക്ക് സമരം മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധിക്കുക എന്നത് ഒരു മൌലിക അവകാശമാണെങ്കിലും ചില പരിമിതികളുണ്ട്. എല്ലാവരും റോഡ് ഉപരോധിക്കാൻ തുടങ്ങിയാൽ ആളുകൾ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. മാധ്യമങ്ങൾക്ക് മുൻപിൽ ചർച്ച ചെയ്യേണ്ടന്ന് മധ്യസ്ഥർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് വഴങ്ങിയില്ല.
content highlights: ”Let’s Resolve Issue Together”: Mediators For Shaheen Bagh To Protesters