ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപെട്ടതായി റിലയൻസ് ജിയോ. സംഭവത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ച് ജിയോ. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പഞ്ചാബിൽ മാത്രം റിലയൻസ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകൾ കർഷകർ തകർത്തുവെന്നാണ് റിലയൻസ് ജിയോയുടെ ആരോപണം. ടവറുകൾ തകർത്തതിനു പിന്നാലെ സംസ്ഥാനത്ത് ടെലികോം സേവനങ്ങൾ വ്യാപകമായി തടസപ്പെട്ടുവെന്നും ജിയോ ആരോപിച്ചിരുന്നു. കൂടാതെ സംഭവത്തെ അപലപിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുകയാണ്. കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രവുമായുള്ള ഏഴും വട്ട ചർച്ചയാണ് ഇന്ന് നടക്കുന്നത്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സമര മുഖം മാറുമെന്നും കർഷക സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കർഷകർക്ക് എതിരായി ജിയോ കോടതിയെ സമീപിച്ചിരിക്കുന്നത്.
Content Highlights; farmers climb the mobile tower