ബംഗാളിലെ ‘ബലിദാനി’കളുടെ കുടുംബത്തിന് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. തൃണമൂല്‍-ബിജെപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 50 ഓളം ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് ഇവര്‍ എത്തുന്നത്. ബിജെപിയുടെ സംരക്ഷണയിലാവും ഇവര്‍ ഡല്‍ഹിയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയും അമിത് ഷായും തമ്മില്‍ അഞ്ചു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറായിക്കഴിഞ്ഞതായും ഉടന്‍ തന്നെ രാഷ്ട്രപതിഭവന് സമര്‍പ്പിക്കുമെന്നും ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.