കൊളംബോ സ്‌ഫോടനം; രണ്ട് ഗവര്‍ണര്‍മാര്‍ രാജിവച്ചു

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് ഗവര്‍ണര്‍മാര്‍ രാജിവച്ചു. ഗവര്‍ണമാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധ സന്യാസിയായ അതുരാലിയേ രതാന കാന്‍ഡി നഗരത്തില്‍ നിരാഹാര സമരം നടത്തിവരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.

ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയ്ക്ക് പിന്തുണ നല്‍കുന്ന പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം കൂടിയാണ് ബുദ്ധസന്യാസിയായ രതാന. രതാനയ്ക്ക് പിന്തുണയുമായി പതിനായിരത്തോളം ബുദ്ധമത വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. കൊളംബോ കാത്തലിക് ചര്‍ച്ച് കര്‍ദിനല്‍ മാല്‍ക്കവും രതാനയ്ക്ക് പിന്തുണയുമായി എത്തി.

ഭീകരാക്രമണം നടത്തിയ തൗഹീദ് ജമാ അത്തുമായി യാതൊരു ബന്ധവുമില്ലെന്ന് ഗവര്‍ണര്‍മാര്‍ വ്യക്തമാക്കിയെങ്കിലും ഇവരെ പുറത്താക്കിയില്ലെങ്കില്‍ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് രതാന പ്രഖ്യാപിച്ചതോടെയാണ് രാജി ഉണ്ടായത്. ഇദ്ദേഹത്തെ പിന്തുണച്ച് കാന്‍ഡിയില്‍ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. നിരാഹാരം നീണ്ടുപോയാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്റ് ലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് സിരിസേന ഗവര്‍ണമാരുടെ രാജി ആവശ്യപ്പെട്ടത്.