ഒബിസി സമുദായങ്ങളെ പട്ടികജാതിയിലുൾപ്പെടുത്താനുള്ള നീക്കം; യുപി സര്‍ക്കാരിനെതിരെ കേന്ദ്രം

ഉത്തര്‍പ്രദേശിലെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുന്ന 17 സമുദായങ്ങളെ പട്ടികജാതിയിലേക്ക് ഉള്‍പ്പെടുത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതല്ലെന്നും കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തന്‍വന്‍ ഗെഹ്ലോട്ട് പറഞ്ഞു.

നടപടിയുമായി യുപി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും കേന്ദ്രം പരിശോധിച്ചതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുപി സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.

ബിഎസ്പി അംഗം എസ്‌സി മിശ്രയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. ഒരു ജാതിയെ മറ്റൊരു ജാതിയിലേക്ക് മാറ്റുന്നതിനുള്ള അവകാശം പാര്‍ലമെന്റിനു മാത്രമാണുള്ളത്. ഇതിനു മുമ്പും ഇത്തരം നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പാര്‍ലമെന്റ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2017ലെ അലഹബാദ് ഹൈക്കോടതി വിധി ശരി വച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നാണ് യുപി സര്‍ക്കാര്‍ വാദം. എന്നാല്‍ വെറുമൊരു ഉത്തരവിന്റെ പുറത്ത് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും നിലനില്‍ക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒബിസി പട്ടികയിലുള്ള കശ്യപ്, രാജ്ഭര്‍,ധിവാര്‍, ബിന്‍ഡ്, കുമാര്‍, കഹാര്‍, കേവത്, നിഷാദ്, ഭര്‍,മല്ല, പ്രജാപതി,ധിമാര്‍,ബാതം,തുര, ഗൊദിയ, മാഞ്ചി, മച്ചുവ തുടങ്ങിയ ജാതികളെയാണ് പട്ടികജാതിയിലേക്ക് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. വരുന്ന 12 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് യുപി സര്‍ക്കാരിന്റെ നീക്കം.