കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി

ബെംഗളുരു: കര്‍ണാടകയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും മാറ്റി ബിജെപി സ്ഥാനത്ത് എത്തിയെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി.

തിടുക്കമിട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നും രാജിക്കത്ത് നല്‍കിയ 15 വിമത എംഎല്‍എമാരുടെ രാജിയിന്മേല്‍ സ്പീക്കര്‍ തീരുമാനം എടുത്തതിനു ശേഷം മതിയെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം. വിമത എംഎല്‍എമാരുടെ അയോഗ്യരാക്കുകയോ അംഗീകരിക്കുകയോ ചെയ്യും മുമ്പ് സര്‍ക്കാര്‍ രൂപീകരക്കുന്നതിലുള്ള ആശങ്കയാണ് പ്രധാന കാരണം.

മുംബൈയിലും പൂനെയിലുമായാണ് വിമത എംഎല്‍എമാര്‍ താമസിക്കുന്നത്. ഇവര്‍ ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കും വരെ തിരിച്ചു വരാന്‍ സാധ്യത ഇല്ലെന്നാണ് സൂചന. ഇവരെ കാണുന്നതിനായി ബിജെപി മുതിര്‍ന്ന എംഎല്‍എമാരായ ആര്‍ അശോക, സിഎന്‍ അശ്വര്‍ത്ഥ നാരായണ എന്നിവര്‍ ഇന്നലെ മുബൈയിലേക്ക് തിരിച്ചു.

അതേസമയം ഫെബ്രുവരിയില്‍ വിമത നീക്കങ്ങള്‍ക്കു മുന്നില്‍ നിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കെതിരെയുള്ള അയോഗ്യതാ നടപടികള്‍ക്ക് കോണ്‍ഗ്രസ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.