രാജസ്ഥാനില്‍ 18000 പക്ഷികള്‍ ചത്തൊടുങ്ങി; തണ്ണീർത്തട അതോരിറ്റിയോട് പ്രവർത്തനം കാര്യക്ഷമമാക്കാൻ അഷോക് ഗലോട്ടിൻറെ നിർദ്ദേശം 

രാജസ്ഥാനിലെ സാംഭർ തടാകത്തിന് സമീപം ദേശാടന കിളികൾ ഉൾപ്പടെ ആയിരക്കണക്കിന് പക്ഷികൾ ചത്തുവിഴുന്നതിനെ തുടർന്ന് സംസ്ഥാന തണ്ണീർതട അതോറിറ്റിക്ക് കർശന നിർദ്ദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അഷോക് ഗലോട്ട്.

രാജ്യത്തെ ഏറ്റവും വലിയ ജയ്പൂരിലെ ലവണജല തടാകമാണിത്. പതിനൊന്ന് ദിവസം മുമ്പാണ് സംഭവം പുറത്തുവന്നത്. തടാകത്തിന് 13 മീറ്റർ ചുറ്റളവിലാണ് പക്ഷികളെ കണ്ടെത്തിയത്. പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം, അവോസെറ്റ് കുളക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി തുടങ്ങിയ പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. . ജലത്തിലെ വിഷാംശം, ബാക്ടീരിയ, വൈറസ് ബാധ എന്നീ സാധ്യതകൾ പരിശോധിക്കാൻ പക്ഷികളുടെ ജഡവും തടാകത്തില്‍നിന്നുള്ള ജലവും ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.

ചെറുപ്രാണികളുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ന്യൂറോടോക്‌സിന്‍  പ്രാണികളെ ഭക്ഷിക്കുന്നത് വഴി പക്ഷികളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും അതുവഴി ഏവിയന്‍ ബോട്ടുലിസം എന്ന അവസ്ഥ ഉണ്ടാവുകയും പക്ഷികൾ മരണപ്പെടുകയുമാണെന്നാണ് ചത്തൊടുങ്ങിയ പക്ഷികളെ എടുത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

ഏവിയന്‍ ബോട്ടുലിസം പക്ഷികളിൽ  മരണം വരെ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇത് മനുഷ്യരിലേക്ക് പകരില്ല. വനം വകുപ്പിലെ നൂറോളം ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്ത നിവാരണ സേന അംഗങ്ങൾ, നിരവധി സമൂഹ്യ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഷൊവല്ലര്‍, ടീല്‍, പ്ലോവര്‍, മല്ലാര്‍ഡ് തുടങ്ങിയ 32 ദേശാടന പക്ഷികളടക്കം 600 ലധികം പക്ഷികള്‍ക്ക് രക്ഷാ കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കി വരികയാണ്.

Content Highlight; 18000 birds dead in Rajasthan, Ashok Gehlot wants wetland authority-operational