ഞങ്ങളുടെ പൌരന്മാരെ തിരിച്ചെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് ബംഗ്ലാദേശ്

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് എത്തുന്നതില്‍ യാതോരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമന്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമന്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ടത്. ഇന്ത്യ നല്‍കുന്ന പട്ടികയില്‍ ഉള്ള ബംഗ്ലാദേശ് പൗരന്മാരെ തിരികെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ചില ഇന്ത്യക്കാര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ധാക്കയില്‍ പറഞ്ഞു. നേരത്തെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നുവെന്ന പ്രചാരണത്തിനെതിരെ ബംഗ്ലാദേശ് കേന്ദ്ര ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായെന്ന പ്രചാരണം ‘വലിയ നുണ’യാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ദേശീയ മാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യ സമര സമയത്ത് കുറച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. എന്നാല്‍, നിയമ വിരുദ്ധമായി മുസ്ലീങ്ങളാരും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ലെന്നും യൂറോപ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലുള്ളവര്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവിതം മെച്ചപ്പെടുത്താന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ടൂറിസം, ആരോഗ്യം മേഖലകളില്‍ ഞങ്ങളുടെ പൗരന്മാര്‍ ചെലവാക്കുന്ന പണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്നും ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയാണ് ബംഗ്ലാദേശില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: willing to take back our citizens from India said that Bangladesh minister