തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി രംഗത്തെത്തി. തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി പറഞ്ഞു.
ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു
ഖൊമേനിയുടെ പ്രതികരണം.
സുലൈമാനിയുടെ മരണം കൊണ്ട് അദ്ദേഹത്തിന്റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഇറാൻ സൈന്യത്തിന്റെ ആത്മവീര്യം ഇരട്ടിക്കുകയാണ് ചെയ്തതെന്നും ഖോമേനി കൂട്ടിച്ചേർത്തു. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സുലൈമാനിയെ “രക്തസാക്ഷി” യായി പ്രഖ്യാപിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച അയത്തുള്ള ഖൊമേനി, രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ഖാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ഇറാഖ് സൈനികരും മരിച്ചിട്ടുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെൻ്റെഗണും സ്ഥിരീകരിച്ചു.
Content Highlights: ayatollah Khamenei vows tough revenge after us kills the head of Quds force Qassim soleimani