ആസ്ട്രേലിയൻ കാട്ടുതീ: ഹെലികോപ്ടറിൽ മൃഗങ്ങൾക്കായി പച്ചക്കറികൾ വിതറുന്നു

Australian forest fire

കാട്ടുതീ കനത്ത നാശംവിതച്ച ആസ്ട്രേലിയയിലെ ദുരന്തബാധിത മേഖലകളിൽ ഹെലികോപ്ടറിൽ പച്ചക്കറികൾ വൻതോതിൽ എത്തിക്കുന്നു. തീപിടിത്തം അതിജീവിച്ച മൃഗങ്ങൾക്ക് മറ്റ് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്.

‘ഓപറേഷൻ റോക് വാലബി’ എന്ന പേരിലാണ് കഴിഞ്ഞ ആഴ്ച 1000 കിലോയിലേറെ മധുരക്കിഴങ്ങും കാരറ്റും ഹെലികോപ്റ്ററിൽ വിവിധ മേഖലകളിൽ വിതറിയതായി പരിസ്ഥിതി മന്ത്രി മാറ്റ് കീൻ അറിയിച്ചത്. ആകെ 100 കോടിയിലേറെ ജീവികളെ തീപിടിത്തം ബാധിച്ചതായും കണക്കാക്കുന്നു. എത്ര മൃഗങ്ങൾ ഈ ഭക്ഷണം സ്വീകരിക്കുന്നുണ്ടെന്നും കൂടുതൽ ആവശ്യമുണ്ടോ എന്നും അറിയാനായി ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി മാറ്റ് കീൻ വ്യക്തമാക്കി.

തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട കങ്കാരു വർഗങ്ങൾ ഉൾപ്പടെയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പച്ചക്കറികൾ വിതറുന്നത്. ആസ്ട്രേലിയൻ വൻകരയിൽ മാത്രം കാണപ്പെടുന്ന സസ്തനിവർഗമായ കങ്കാരുക്കൾക്ക് തീപിടിത്തം വൻ നാശമുണ്ടാക്കിയിരുന്നു. 15 ഇനം കങ്കാരുക്കളാണ് ആസ്ട്രേലിയയിൽ ഉള്ളത്. പല ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥ തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്. തീപിടിത്തം ഏറ്റവും കൂടുതൽ നാശംവിതച്ച ന്യൂ സൗത്ത് വെയിൽസിൽ മാത്രം 50 കോടിയിലേറെ ജീവികൾക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

തീപിടുത്തമുണ്ടായ സ്ഥലത്ത് ഭക്ഷ്യ വിഭവങ്ങളും ജലസ്രോതസ്സുകളും പുന:സ്ഥാപിക്കപ്പെടും വരെ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

Content highlights: Australia is dropping thousands of veggies from helicopters for hungry animals escaping bushfires