ടിക് ടോക്കില്‍ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖ് എന്ന പതിനേഴുകാരന്‍ മരണപെട്ടത്. ഇലക്ട്രിക് പോസ്റ്റില്‍ കരീം ഷെയ്ഖിനെ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടുകയായിരുന്നു. ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍. വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോള്‍ തന്നെ ശ്വാസം മുട്ടി കരീം മരിച്ചു.
കരീം മരിച്ചതെന്ന് മനസിലാക്കിയതോടെ സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് പേടിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു. ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീമും സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിക് ടോക് വീഡിയോ ചെയ്യുന്നതില്‍ കരീം അത്യാസക്തനായിരുന്നുവെന്ന് ബന്ധു റെയ്ബുള്‍ ഇസ്ലാം പറഞ്ഞു. സുഹൃത്തുക്കൾക്കെതിരെ ബന്ധുക്കൾ പരാതി നൽകി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Content Highlights: the 17-year-old boy died while shooting tik tok video