ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കരുതെന്നും, ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.
സംഘപരിവാറിൻറെ ക്രൈസ്തവ വിരുദ്ധ നിലപാടുകളെ കുറിച്ച് നല്ല ധാരണയുണ്ടെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഭ വിശദീകരിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് സഭ സ്വീകരിക്കുന്ന നിലപാടുകളെ സംഘപരിവാറിന് അനുകൂലമായി വളച്ചൊടിച്ച് ചിത്രീകരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനാൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് സിറോ മലബാര്‍ സഭയുടേത്.
ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി പ്രവർത്തിക്കുന്നുവെന്ന് ചിത്രീകരിക്കരുതെന്നും സഭ വ്യക്തമാക്കി.
ക്രൈസ്തവ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ട്. ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രൈസ്തവരായിരുന്നു. ഇത് പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായിരിക്കുകയാണ്. അതിനാൽ ഇതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സഭ ആവശ്യപ്പെട്ടു.
Content highlights: Syro Malabar Church clarified their statement about love jihad








