കേന്ദ്ര ബജറ്റ് 2020; സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍, പതിനാറിന കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചു

Finance Minister Nirmala Sitaraman presented Union Budget 2020

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും ആദായ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ടു നിന്നു. കാര്‍ഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളില്‍ വന്‍ പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷിക വളര്‍ച്ചയിലൂടെ മാത്രമേ രാജ്യം മുന്നോട്ടു പോകൂയെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

കാര്‍ഷിക വികസനം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും. പതിനാറിന കാര്‍ഷിക പരിപാടിയും പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും ജിഎസ്ടി പരിഷ്‌കരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. കര്‍ഷകരുടെ വാഗ്ദാനം ഇരട്ടിയാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്. കൃഷ് ഉഠാന്‍ പദ്ധതി, പച്ചക്കറി കൃഷിക്ക് പുതിയ പദ്ധതി, ഒരു ജില്ലയ്ക്ക് ഒരു വിള പദ്ധതി, മുദ്രാ നബാര്‍ഡ് വായ്പയോട് കൂടി ധാന്യലക്ഷ്മി പദ്ധതി, കര്‍ഷകര്‍ക്ക് സോളാര്‍ പ്ലാൻ്റുകള്‍, രാസ വളങ്ങള്‍ക്ക് പകരം ജൈവ വളങ്ങള്‍, വിപണനത്തിന് വനിതാ സ്വാശ്രയ സംഘങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു.

2.8 ലക്ഷം കോടിയാണ് കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയ്ക്കായി 69,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നൈപുണ്യ വികസനത്തിന് 3,000 കോടി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11,500 കോടിയും സ്വച്ഛ് ഭാരത് മിഷന് 12,300 കോടിയും അനുവദിച്ചു. ഊര്‍ജമേഖലയ്ക്ക് 22,000 കോടി രൂപയാണ് വിഹിതം.

Content Highlights: Finance Minister Nirmala Sitaraman presented Union Budget 2020