ഇംപീച്ച്‌മെൻ്റ് പ്രമേയം യു എസ് സെനറ്റ് തള്ളി; ട്രംപ് കുറ്റവിമുക്തന്‍

അമേരിക്കന്‍ പ്രസിഡൻ്റ് ട്രംപിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിൻ്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സെനറ്റിലെ കുറ്റ വിചാരണ. നാല് മാസം നീണ്ട ഇംപീച്ച്മെൻ്റ് വിചാരണകള്‍ക്ക് ശേഷമാണ് ട്രംപ് കുറ്റ വിമുക്തനായിരിക്കുന്നത്. ജനപ്രതിനിധി സഭ ട്രംപിനെതിരെ ചുമത്തിയ അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിൻ്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് തള്ളിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിൻ്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. സെനറ്റിലെ ട്രംപിൻ്റെ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി ട്രംപിന് അനുകൂലമാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷ.

ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെൻ്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ്റോംനിയാണ് വോട്ടിങ്ങില്‍ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്. ജനപ്രതിനിധി സഭയില്‍ ഇംപീച്മെൻ്റ് പാസാകാന്‍ കേവല ഭൂരിപക്ഷം മതി. എന്നാല്‍ സെനറ്റിലെ വിചാരണയില്‍ പ്രസിഡൻ്റിനെ പുറത്താക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്. ഇംപീച്ച്മെൻ്റ് നടപടിയിലെ തൻ്റെ വിജയത്തെ കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡൻ്റായി എക്കാലവും താന്‍ തന്നെ തുടരുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയും‍‍‍ ഡോണള്‍ഡ് ട്രംപ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിലാണ് ട്രംപിനുനേരെയുളള ഇംപീച്ച്‌മെന്റ് നടപടിക്ക് തുടക്കം. 2019 ഡിസംബര്‍ 18നായിരുന്നു ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചത്. തുടര്‍ന്നായിരുന്നു സെനറ്റിലെ വിചാരണ. ഇതോടെ ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുൻപാകെ വിചാരണയ്ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി.

content highlights: trump acquitted from impeachment