ചുമയും പനിയും ഉള്ളവർ ആറ്റുകാൽ പൊങ്കാലയ്ക്ക് പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രി

aattukal pongala health department warning

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ഒരു പാട് ആളുകൾ ഒത്തു കൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏർപെടുത്തുന്നതിന് പരിധിയുണ്ടെന്നും, അതുകൊണ്ടു തന്നെ രോഗബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയ്ക്ക് പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. ചുമയും പനിയുമുള്ളവർ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ വിദേശികളെ പ്രത്യേകം നിരീക്ഷിക്കുമെന്നും അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തി ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള എല്ലാ സൗകര്യമൊരുക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണ കൂടം സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ എടുക്കാനും തീരുമാനം ആയി. 23 ആരോഗ്യ വകുപ്പ് സംഘത്തെയാണ് പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 18 ആംബുലൻസുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘം വീടു കയറി രോഗമുണ്ടൊ എന്നുള്ളതും പരിശോധിക്കും. ബസ് സ്റ്റേഷൻ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വിവിധ ഭാഷകളിലായി അനൗൺസ്മെൻ്റുണ്ടാകുമെന്നും, ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അര മണിക്കൂർ ഇട വിട്ട് അണു വിമുക്തമാക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Content Highlights; aattukal pongala health department warning