പിടിച്ച് നിര്‍ത്താനാവാതെ കൊറോണ; മരണം 21,000 കടന്നു

24 മണിക്കൂറില്‍ 2000 മരണം എന്ന കണക്കിലാണ് ലോകത്താകമാനമുളള കൊറോണയുടെ ജൈത്രയാത്ര. കര്‍ശന നിയന്തരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗബാധിതരുടെ എണ്ണം പകുതിയിലേക്കെങ്കിലും ചുരുക്കാനാകുന്നില്ലെന്നതാണ് ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഘടകം. ചൈനയിലെ വുഹാനില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഇന്നേക്ക് മൂന്ന് മാസം പിന്നിടുമ്പോള്‍, ആകെ മരണ സംഖ്യ 21,180 ആയി.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 683 എന്ന കണക്കിലാണ് മരണം റുപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ബാധിത മരണത്തിലും രോഗം ബാധിച്ചവരുടെ എണ്ണത്തിലും ചൈനയെ കടത്തി വെട്ടി ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിമുണ്ട്. ഇതുവരെ 3647 പേരാണ് സ്‌പെയ്‌നില്‍ മരിച്ചത്.

ന്യൂയോര്‍ക്കിലെയും അമേരിക്കയിലേയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 60,900 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ വേഗത്തിലാണ് രോഗം ന്യൂയോര്‍ക്കില്‍ പടരുന്നതെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കോമോ കഴിഞ്ഞ ദിവസം പറഞ്ഞത്. യുദ്ധസമാന സാഹചര്യമാണ് രാജ്യത്ത് എന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അറിയിച്ചത്.

ആശ്വാസം പകരുന്ന ഏക വാര്‍ത്ത ചൈനയുടെ സ്ഥിതി ഏതാണ്ട് നിയന്ത്രണവിധേയമായി എന്നതാണ്. ആകെ 81,6661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയില്‍ സാമൂഹിക വ്യാപനം നിലവില്‍ ഇല്ല. പുതുതായി സ്ഥിരീകരിച്ച കേസുകളെല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരുടേതാണ്. ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാന്‍ മൂന്ന് മാസമെടുത്തെങ്കില്‍ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ച് മൂന്ന് ലക്ഷത്തിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ലോകത്തെ 300 കോടിയോളം ജനങ്ങളെ ലോക്ക്ഡൗണിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ലോകത്താകമാനം ക്രമീകരിച്ചിരിക്കുന്നത്.

Content Highlight: Corona Death toll increased to 21,000.