‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തിയിട്ടുള്ളതെന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

‘വസ്തുതകള്‍ കള്ളം പറയില്ലെ’ന്ന തലക്കെട്ടോടെ യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്റെയും കാലത്ത് നടത്തിയിട്ടുള്ള ചൈനീസ് ഇറക്കുമതി കണക്ക് ഗ്രാഫിലൂടെ വെളിപ്പെടുത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘മേക്ക് ഇന്‍ ഇന്ത്യ’യെന്ന് ബിജെപി ആഹ്വാനം ചെയ്യുമ്പോളും ചൈനയില്‍ നിന്ന് സാധന-സേവനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.

2014 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 12-13 ശതമാനമായിരുന്നുവെന്ന് ഗ്രാഫ് ചൂണ്ടികാട്ടുന്നു, എന്നാല്‍ ഇപ്പോള്‍ 2020 ല്‍ ഇത് 17-18 ശതമാനമാണ്. ഈ മാസം ആദ്യം ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചൈന അതിര്‍ത്തിയിലെ സ്ഥിതി മോശമാവുകയായിരുന്നു. ഏറ്റുമുട്ടലില്‍ 43ഓളം ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഇന്ത്യ-ചൈന വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണത്.

Content Highlight: Rahul Gandhi against Center on Make in India project