അമേരിക്കയിലെ ഓറിഗോണിൽ കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം ആളുകളാണ് കാട്ടുതീ ഭയന്ന് പലായനം ചെയ്തത്. മേഖലയിൽ അസാധാരണമായി ഉയർന്ന ചൂടാണ് ഉഷ്ണവാതത്തിന് കാരണമായതും തീ ശക്തമായി പടർന്നു പിടിക്കാൻ ഇടയായതും. സംസ്ഥാനത്ത് ആകെ ജനസംഖ്യ 4.2 ദശലക്ഷമാണ്. ജനസംഖ്യയുടെ 10 ശതമാനം ആളുകളാണ് കാട്ടുതീ മൂലം പലായനം ചെയ്തത്. സംസ്ഥാനത്ത് ഇത്രയധികം നാശം വിതച്ച കാട്ടുതീ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് സംസ്ഥാന ഗവർണർ കേറ്റ് ബ്രോൺ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ 12 സംസ്ഥാനങ്ങളിൽ കാട്ടുതീ പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഓറിഗോൺ, കാലിഫോർണിയ, വാഷിങ്ടൺ എന്നി സംസ്ഥാനങ്ങളിൽ 4.4 ദശലക്ഷം ഏക്കർ കാട് ഇതിനകം കത്തിനശിച്ചിട്ടുണ്ടെന്ന് നാഷണൽ ഇൻ്റർ ഏജൻസി ഫയർ സെൻ്റർ പറഞ്ഞു. കാട്ടുതീയിൽ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച് ഇതുവരെ വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. നാലുപേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ മരണം സംഭവിച്ചിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
content highlights: Oregon wildfires: Half a million people flee dozens of infernos