എംപിമാരെ തിരിച്ചെടുക്കണം; ഒറ്റക്കെട്ടായി സഭവിട്ടിറങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കാന്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കാര്‍ഷിക ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി സഭ വിട്ടിറങ്ങി.

എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തപക്ഷം സഭയില്‍ തുടരില്ലെന്നും വ്യക്തമാക്കി. സഭ ബഹിഷ്‌കരിക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ പ്രതിപക്ഷം വിസമ്മതിക്കുകയായിരുന്നു. എംപിമാര്‍ ക്ഷമാപണം നടത്തിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ നിലപാട്.

എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ കൊണ്ടുവരിക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് ആസാദ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ ബഹളത്തെ ശക്തമായ ഭാഷയിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അപലപിച്ചത്. ചില പ്രതിപക്ഷ എംപിമാര്‍ അതിരുവിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight: Protest on farm Bill, Opposition parties boycott parliament Session