170 കോടി ചെലവില്‍ ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം

വാഷിങ്ടണ്‍: അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം ബഹിരാകാശത്തെത്തിക്കാനുള്ള നീക്കവുമായി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റമാണ് വിക്ഷേപണത്തിന് തയാറെടുക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ ഇത്തരം പദ്ധതികള്‍ എത്തിക്കാനാവുമോയെന്ന പരീക്ഷണം കൂടിയാണ് നാസ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

സെപ്റ്റംബര്‍ 29ന് വെര്‍ജിനിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ ബഹിരാകാശ യാത്രികര്‍ക്കുള്ള അവശ്യ വസ്തുക്കളുമായി യാത്ര തിരിക്കുന്ന വാഹനമാണ് പുതിയ ടോയ്‌ലറ്റ് സംവിധാനവും ബഹിരാകാശത്തെത്തിക്കുന്നത്. ചെറുതും സൗകര്യപ്രദവും കൂടുതല്‍ ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതുമായ രീതിയിലാണ് ടോയ്‌ലറ്റിന്റെ നിര്‍മാണം. സ്വകാര്യ ബഹിരാകാശ യാത്രാ പദ്ധത്ിക്കും ഇത് ഉപയോഗിക്കാനാവും.

23 മില്യണ്‍ ഡോള(ഏകദേശം 170 കോടി രൂപ)റാണ് ഈ ടോയ്ലറ്റിന്റെ നിര്‍മാണചെലവ്. നിലവില്‍ ഉപയോഗിക്കുന്ന സംവിധാനത്തേക്കാള്‍ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ ടോയ്ലറ്റ്. പത്ത് ബഹിരാകാശ യാത്രികരുള്‍പ്പെടുന്ന ആര്‍തെമിസ് II ചാന്ദ്രദൗതത്തിനായി മറ്റൊരു യുഡബ്ല്യുഎംഎസ് കൂടി ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ നാസ തയ്യാറെടുക്കുകയാണ്.

ടോയ്ലറ്റിന് റീ സൈക്ലിങ് സംവിധാനം ഉള്ളതിനാല്‍ ജലം പുനരുപയോഗിക്കാനും അതു വഴി മാലിന്യനിര്‍മാര്‍ജനം കുറയ്ക്കുകയും ചെയ്യാം.

Content Highlight: Content Highlights: NASA to launch advanced toilet worth $23million for International Space Station