ചന്ദ്രനില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ കൈകോര്‍ത്ത് നോക്കിയയും നാസയും

ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ചന്ദ്രനിലും എത്തിക്കാന്‍ കൈകോര്‍ത്ത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയാണ് നോക്കിയയുടെ ദൗത്യം.

ഭൂമിയിലെന്ന പോലെ ബഹിരാകാശത്തും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ശാസ്ത്ര ലോകത്തിന്റെ ഉദ്യമം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്.

ട്വിറ്ററിലൂടെ ബെല്‍ ലാബ്‌സാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദ്ധതി ദൗത്യം തങ്ങളുടെ മറ്റ് പ്രവര്‍ത്തനത്തെയും ഭാവിയെയും ചന്ദ്രനില്‍ മനുഷ്യവാസത്തിനുള്ള സാധ്യതയെയും സാധൂകരിക്കുമെന്നതാണ് ബെല്‍ ലാബിസിന്റെ മുന്നറിയിപ്പ്. ഇതിനായി നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്താനാണ് ബെല്‍ ലാബ്‌സിന്റെ തീരുമാനം.

ചന്ദ്രനില്‍ മനുഷ്യ സ്ഥിര സാന്നിധ്യം ഉറപ്പു വരുത്തി ഒരു ഗവേഷണ ആസ്ഥാനം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം. കോടികളാണ് ഭാവി ചാന്ദ്ര ഗവേഷണ പദ്ധതികള്‍ക്കായി നാസ ചെലവിടുന്നത്. സാങ്കേതിക പിന്തുണക്കായി സ്വകാര്യ കമ്പനികളുടെ സഹായവും നാസ തേടുന്നുണ്ട്.

Content Highlight: Nasa and Nokia to deploy 4G network on Moon