‘അവള്‍ മരിച്ചിട്ടില്ല, തലയുയര്‍ത്തി ഇവിടെ തന്നെ ജീവിച്ചിരിക്കുന്നു’; ഇടവേള ബാബുവിനെതിരെ ഡബ്ല്യു സി സി

ആക്രമണത്തിനിരയായ നടിക്കെതിരെ താരസംഘടനയായ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിച്ച് മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ മരിച്ചവളെന്ന് ഉപമിച്ച സെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരിക്കുന്നത്.

ഫേസ് ബുക്കിലൂടെയാണ് ഡബ്ല്യുസിസി തങ്ങളുടെ വിമര്‍ശനം ഉന്നയിച്ചത്. മാധ്യമങ്ങള്‍ ഇരയായി കണ്ടവരെ അതിജീവിച്ചവളെന്ന് പറഞ്ഞാണ് ഡബ്ല്യു സി സി ചേര്‍ത്ത് നിര്‍ത്തിയതെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സംഘടനയുടെ സ്ത്രീവിരുദ്ധത പൂര്‍ണമായും വെളിവാക്കുന്നതായിരുന്നു സെക്രട്ടറിയുടെ പരമാര്‍ശമെന്നും പോസ്റ്റ് ചൂണ്ടികാട്ടി. ആക്രമിക്കപ്പെട്ട നടിയെ അഭിമുഖത്തില്‍ വീണ്ടും വലിച്ചിഴച്ചതിനെയും സഹപ്രവര്‍ത്തകനായ കുറ്റാരോപിതനുമായി ചേര്‍ത്ത് പല തരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കിയതിനെയും ഡബ്ല്യു സി സി വിമര്‍ശിച്ചു.

അവൾ മരിച്ചിട്ടില്ല!അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന…

Gepostet von Women in Cinema Collective am Dienstag, 13. Oktober 2020

ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എ.എം.എം.എ നിര്‍മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമ രംഗത്തെ പുതിയതും പഴയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും ആണ്‍കോയ്മയുടെ ബലത്തിലുമാണെന്ന് ഡബ്ല്യു സി സി ചൂണ്ടികാട്ടി. സ്ത്രീ വിരുദ്ധത എന്താണെന്ന് പോലും അറിയാത്ത നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അവള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.

Content Highlight: Women in Cinema Collective against Idavela Babu’s statement