ആരോപണങ്ങള്‍ക്കു മേല്‍ ആരോപണങ്ങള്‍; വോട്ടുകള്‍ നീക്കം ചെയ്‌തെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയത്തിന് പിന്നാലെ വോട്ട് അട്ടിമറിയടക്കം നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഒരു തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ രീതിയില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്ന ആരോപണമാണഅ ട്രംപ് നിലവില്‍ ആരോപിച്ചിരിക്കുന്നത്.

ട്രംപ് അനുകൂല ബ്ലോഗുകളില്‍ നിന്ന് വന്ന പ്രതികരണങ്ങളിലുള്ള അവകാശ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോര്‍ട്ട് പങ്കു വെച്ചാണ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ട്രംപ് ആരോപിക്കുന്നത്. യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപിന്റെയും അനുകൂലികളുടെയും ആരോപണം.

ദേശവ്യാപകമായി ഡൊമിനിയന്‍ കമ്പനി ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ നീക്കം ചെയ്‌തെന്നാണ് ട്രംപിന്റെ ആരോപണം. ട്രംപിന്റെ 4,35,000 വോട്ടുകള്‍ ബൈഡന് മറിച്ച് നല്‍കിയെന്നും ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ യാതൊരു വിധ അടിസ്ഥാനമില്ലാത്തതാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ നല്ല രീതിയില്‍ നടന്നതായും ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Content Highlight: Donald Trump again with new Allegation on US Election