എബോളക്ക് സമാനമായ വൈറസ്; ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എബോളക്ക് സമാനമായ ചപാരെ വൈറസ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നതായാണ് കണ്ടെത്തല്‍. വൈറസിന്റെ ഉറവിടം എലികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നെന്നാണ് സൂചന.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് പുതിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. 2004ല്‍ ബൊളീവിയയിലാണ് ഈ വൈറസ് ബാധ പൊട്ടിപുറപ്പെട്ടത്. തലസ്ഥാനമായ ലാപാസിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചപാരെയിലാണ് ചെറിയതോതിലുള്ള വൈറസ് വ്യാപനം കണ്ടെത്തിയത്. രോഗത്തിന് പ്രത്യേക മരുന്നുകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ നില ഷളാകാതിരിക്കാന്‍ മറ്റു മരുന്നുകള്‍ നല്‍കുക മാത്രമാണ് വഴി.

2019ല്‍ ലാ പാസില്‍ രണ്ട് രോഗികളില്‍നിന്ന് മൂന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ മരിക്കുകയും ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ലോകമെമ്പാടും പരീക്ഷം നടക്കുന്നതിനിടെയാണ് പുതിയ വൈറസിന്റെ പകര്‍ച്ചാ രീതിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തെത്തുന്നത്.

Content Highlight: Scientists Say Fatal Ebola-like ‘Chapare Virus’ Can be Transferred Between Humans through Bodily Fluids