ജോര്‍ജിയയിലെ റീകൗണ്ടിങ്ങും ബൈഡന് അനുകൂലം; മൂന്ന് പതിറ്റാണ്ടിനിയിലെ ഡെമോക്രാറ്റ് വിജയം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ക്രമക്കേട് ആരംഭിച്ച് ട്രംപ് നല്‍കിയ പരാതിയില്‍ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങ്ങില്‍ വിജയം ജോ ബൈഡന് തന്നെ. ബൈഡന്റെ വിജയം ഉറപ്പിച്ചതോടെ മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന ബഹുമതിയും ബൈഡന് നേടാനായി.

മാനുവല്‍ റീകൗണ്ടിങ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം ഉറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളായി ജോര്‍ജിയ അടക്കി വാണിരുന്ന റിപ്പബ്ലിക്കുകാര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ഡൊണാള്‍ഡ് ട്രംപ് ഹിലരിയെ മറികടന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ കോട്ടയായിരുന്ന പല സംസ്ഥാനങ്ങളും ഇത്തവണ ട്രംപിനെതിരെ തിരിഞ്ഞത് ബൈഡന് സഹായകമായി.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപ് മുന്നിലായിരുന്നെങ്കിലും അറ്റ്‌ലാന്റയിലെയും സമീപ പ്രദേശങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ബൈഡന്‍ മുന്നേറുകയായിരുന്നു. 1992 ല്‍ ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി വിജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.

Content Highlight: Georgia Recount Complete, Affirms Joe Biden Win