ബെെഡൻ്റെ വരവ്; മൂന്നു വർഷമായി ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ 

Saudi Arabia seeks to resolve Qatar crisis as ‘gift’ to Joe Biden

അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ജോ ബെെഡൻ വിജയിച്ചതിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ. നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപുമായി മുഹമ്മദ് ബിന്‍സല്‍മാന്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.  

തീരുമാനത്തിന് പിന്നാലെ ഇത് ബൈഡനുള്ള സമ്മാനമാണെന്നാണ് സൗദി അറേബ്യയുടെയും യു.എ.ഇയുടെ ഉപദേശകര്‍ പ്രതികരിച്ചത്. 2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ഇസ്‌ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സ്‌പോണ്‍സര്‍ ചെയ്തുവെന്ന് ആരോപണത്തെ തുടർന്നായിരുന്നു ഇത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ മറ്റ് രാഷ്ട്രങ്ങൾ തയ്യാറായിരുന്നില്ല. 

രണ്ട് വര്‍ഷം മുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൗദി ഏജൻ്റുമാർ  കൊലപ്പെടുത്തിയപ്പോള്‍ റിയാദ് വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് കടന്നിരുന്നു. ഈ ഘട്ടത്തില്‍ സൗദി അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ജമാല്‍ കഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകള്‍ സൗദി അറേബ്യയ്‌ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്തരത്തിലായിരിക്കും ബൈഡന്‍ റിയാദുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത് വ്യക്തമല്ല

content highlights: Saudi Arabia seeks to resolve Qatar crisis as ‘gift’ to Joe Biden