കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്ക്; കര്‍ഷക പ്രതിഷേധത്തിനിടെ മേന്മ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി

ഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്റ്ററേറ്റിനെ അറിയിക്കാം. ഈ നിയമം കൊണ്ട് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പിക്കുകയാണ്.

കഷ്ടത അനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിക്കിയിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് മുന്നിലുള്ള വിലങ്ങുതടികള്‍ നീക്കം ചെയ്യാന്‍ പുതിയ നിയമങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപെട്ടു കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമങ്ങളെ കുറിച്ചു കര്‍ഷകരെ ബോധവാന്മാരാക്കാന്‍ കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം. കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlight: New Laws Gave Farmers More Opportunities, says PM Narendra Modi