സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവം: ഇരു വശവും അന്വേഷിക്കും; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി സ്പീക്കര്‍

തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി സതീളന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി പരസ്യപ്പെടുത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാതെയാണ് സിഎജി അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും, അസാധാരണ സാഹചര്യമാണുണ്ടായതെന്നും ധനമന്ത്രിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇരു ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെ കുരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി സ്പീക്കര്‍ അറിയിച്ചു. ധനമന്ത്രി ഉന്നയിച്ച വിമര്‍ശനവും സതീശന്‍ ഉന്നയിച്ച വിമര്‍ശനവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു.

എം സ്വരാജിന്റെ അവകാശ ലംഘന നോട്ടീസും പരിഗണനയിലാണ്. സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടിലെ കാര്യങ്ങളെക്കുറിച്ചു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നു എന്നാണ് സ്വരാജിന്റെ പരാതി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് നേരെ ഇത്തരം ഒരു നടപടിയുണ്ടാവുന്നത്. വിഷയം സങ്കീര്‍ണമായതിനാല്‍ സ്പീക്കര്‍ സ്വന്തം നിലയ്ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.

Content Highlight: Speaker Sreeramakrishnan on forwarding complaint against Thomas Issac to Ethics Committee