നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു; മോശമായി പെരുമാറിയിട്ടില്ലെന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍

കൊച്ചി/മലപ്പുറം: നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞത്. അതേസമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാന്‍ തയാറാണെന്നുമുള്ള നിലപാടിലാണ് ആരോപണ വിധേയരായ യുവാക്കള്‍.

ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്നും അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ലെന്നും യുവാക്കള്‍ പറയുന്നു. മറ്റുള്ളവര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അവരുടെ സമീപത്തെത്തി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ലെന്നും ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടാണ് കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ നടിയെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചത്. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലരാണ് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്.

Content Highlight: The accused in the case of insulting the actress have been identified