കസ്റ്റംസ് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

Gold Smuggling case: M.Shivsankar's bail plea rejected 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. കളളക്കടത്തില്‍ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു.

ശിവശങ്കറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത കസ്റ്റംസ് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കര്‍ പദവികള്‍ ദുരുപയോഗം ചെയ്തതായി കോടതിയിൽ വ്യക്തമാക്കി. സ്വപ്നയുമൊത്ത് എം. ശിവശങ്കര്‍ നടത്തിയ വിദേശയാത്രകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ കോടതിയില്‍ വാദം ഉയര്‍ത്തിയത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായാണു ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢ ലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കര്‍ ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചില്ലെന്നും കസ്റ്റംസ് വാദിച്ചു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. 

content highlights: Gold Smuggling case: M.Shivsankar’s bail plea rejected