സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുവാദം വേണ്ട; വീട്ടിലേക്ക് നോട്ടീസയച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുവാദം വേണ്ടെന്ന് കസ്റ്റംസ്. കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിരുന്നെങ്കിലും ഫോണില്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അയ്യപ്പന്റെ നിലപാട്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ ഓഫീസ് വിലാസത്തിലായിരുന്നു അയ്യപ്പന് നോട്ടീസ് അയച്ചത്. എന്നാല്‍ ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിലപാട് നിയമസഭ സെക്രട്ടറിയെ അറിയിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇത് സംബന്ധിച്ച കത്ത് കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് തന്നെ കൈമാറും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രമാണ് അനുമതി വേണ്ടതെന്ന് കത്തില്‍ കസ്റ്റംസ് വിശദീകരിക്കും.

കസ്റ്റംസിന് അയച്ചിട്ടുള്ള കത്ത് അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ചട്ടം സൂചിപ്പിച്ചാണ് കത്തയച്ചതെന്ന് നിയമസഭ സെക്രട്ടറിയും വ്യക്തമാക്കി.

Content Highlight: Customs send notice to K Ayyappan for interrogation