ചരിത്രം കുറിച്ച് ബ്രിട്ടൻ; യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞു

UK braces for historic departure from the European Union

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി ഇ.യു. വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കു ഒടുവിലാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ചത്. ബ്രെക്സിറ്റിനുശേഷവും ഇ.യു.വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സര ദിനത്തിൽ നിലവിൽ വന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെ ബിൽ നിയമമായി.

പുതുവർഷം പുതിയൊരു തുടക്കമാണെന്നും ബിൽ ഒറ്റ ദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മുൻപ് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെയാണ്. 2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനുകൂലമായതിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ച് പുറത്തുപോയിരുന്നു. തുടർന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. പിന്നീട് ബോറിസ് ജോൺസൺ അധികാരമേറ്റ് ബ്രെക്സിറ്റ് നടപ്പിലാക്കുകയായിരുന്നു. 

content highlights: UK braces for historic departure from the European Union