തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. അല്‍ത്താഫിന്റെ മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. പിതാവ് സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്.

അല്‍ത്താഫിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ നാട്ടുകാര്‍ സഫീറിനും ഇളയ കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. ഇതോടെ കുളത്തില്‍ ചാടിയിരിക്കാമെന്ന് സംശയമുയര്‍ന്നു. തുടര്‍ന്ന് കുളം പരിശോധിച്ചപ്പോഴാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്.

അല്‍ത്താഫിനെ കൊലപ്പെടുത്തിയ ശേഷം സഫീര്‍ ഇളയമകന്‍ അന്‍ഷാദുമായി കുളത്തില്‍ ചാടുകയായിരുന്നുവെന്നാണ് സൂചന. ഇളയകുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. സഫീര്‍ ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

Content Highlight: 11 year old boy found dead in Thiruvananthapuram