കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്; ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കാന്‍ ആഹ്വാനം

വാഷിങ്ടണ്‍: അമേരിക്കയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നിലപാട് മാറ്റി ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയം അംഗീകരിച്ച ട്രംപ് ഇത് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചിരുന്ന ട്രംപ് മണിക്കൂറുകള്‍ക്കുളളിലാണ് നിലപാട് മാറ്റിയത്.

അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ലെന്നും അമേരിക്ക എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് പ്രധാന്യം നല്‍കുന്ന രാജ്യമാണെന്നും ട്രംപ് പുറത്തു വിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നിയമപരമായി മാത്രമാണ് താന്‍ മുന്നോട്ടുപോയതെന്നും അമേരിക്കന്‍ ജനാധിപത്യത്തെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായ അധികാരകൈമാറ്റം ആഗ്രഹിക്കുന്നതായും അതുറപ്പുവരുത്തുന്നതിലാണ് നിലവില്‍ തന്റെ ശ്രദ്ധയെന്നും ട്രംപ് വീഡിയോയില്‍ വ്യക്തമാക്കി. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ 2.41 മിനിട്ട് ദൈര്‍ഘ്യമുളള പ്രസംഗം അവസാനിപ്പിച്ചത്.

ജനുവരി 20 ന് ബൈഡന്‍ ഭരണകൂടം അധികാരത്തിലേറാനിരിക്കെയാണ് യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ അകത്തുകടന്ന് അക്രമം അഴിച്ചു വിട്ടത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: US President Donald Trump appealed for “healing and reconciliation”