അളകാനല്ലൂരില്‍ ജല്ലിക്കെട്ട് ആവേശത്തിന് തുടക്കം; കൊവിഡ് മാനദണ്ഡങ്ങള്‍ വാക്കില്‍ മാത്രം

അളകാനല്ലൂര്‍: അളകാനല്ലൂരിന്റെ ഉത്സവമായ ജല്ലിക്കെട്ട് പൂരം ആരംഭിച്ചു. കാളയെ മെരുക്കാനുള്ള മെയ്‌വഴക്കവും മനക്കരുത്തുമായി നിരവധി വീരന്മാരാണ് കളത്തില്‍ ഒത്തു ചേര്‍ന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ് ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും മത്സരത്തിന്‍റെ ആവേശത്തിനൊപ്പം ആയിരക്കണക്കിന് കാണികളാണ് തടിച്ചു കൂടിയിരിക്കുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം എന്നിവര്‍ ചേര്‍ന്നാണ് കാളപ്പോര് ഉദ്ഘാടനം ചെയ്തത്. കാര്‍ഷിക ഉത്സവമായ ജല്ലിക്കെട്ടിനെ കര്‍ഷകരുടെ ഹൃദയം കീഴടക്കാനുള്ള ഇടമായിക്കണ്ടാണ് അണ്ണാ ഡി.എം.കെയുടെ ഇടപെടലെന്നും ജല്ലിക്കെട്ട് നിരോധനത്തിനെതിരെ പൊരുതിയത് എടപ്പാടിയും പനീീര്‍ സെല്‍വവുമാണെന്നും സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഒരു കാറ് സമ്മാനമായി നല്‍കും. കൂടുതല്‍ കാളകളെ കീഴടക്കുന്ന ജല്ലിക്കെട്ട് വീരന് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം കാറ് തന്നെയാണ് സമ്മാനിക്കുക. ഓരോ റൗണ്ടിലും വിജയികളാകുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലുള്ളവര്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നുണ്ട്. ബൈക്ക്, ഫ്രിഡ്ജ്, ഫോണ്‍, പണം, സൈക്കിള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ വേറെയും സ്പോണ്‍സര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Tamil Nadu CM flags off ‘Alanganallur Jallikattu’