രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: അറസ്റ്റിലായ 11 പിഎഫ്‌ഐ പ്രവർത്തകരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ എൻ ഐ എ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലഷ്‌കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്.

എൻഐഎ ഓഫീസിലാണ് 11 പ്രതികളേയും ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിനു പുറമേ ദില്ലി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. നിർണായകമായ പല വിവരങ്ങളും ചോദ്യം ചെയ്യലിൽ എൻ.ഐ.എക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം, നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്തു. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്.

പിഎഫ്‌ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലാ കളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്‌ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.