‘മോദിക്കും യോഗിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും’; മന്ത്രി രഘുരാജ് സിംഗ്

raghuraj singh

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡില്‍ ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയോ നിങ്ങള്‍ മുദ്രാവാക്യം വിളിച്ചാല്‍ ഞാന്‍ നിങ്ങളെ ജീവനോടെ കുഴിച്ചിടും,”– എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതിനിടെയായിരുന്നു മന്ത്രി ഭീഷണി ഉയര്‍ത്തിയത്.

“ഒരു ശതമാനം ആളുകള്‍ മാത്രമാണ് സി‌.എ‌.എയെ എതിര്‍ക്കുന്നത്. എന്നിട്ട് അവര്‍ ഇന്ത്യയില്‍ തന്നെ ജീവിക്കുന്നു. ഞങ്ങളുടെ നികുതി പണം തിന്നുന്നു. തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ മൂര്‍ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. ഈ രാജ്യം എല്ലാ മതവിശ്വാസികളുടേതാണ്, എന്നാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും’ മന്ത്രി പറഞ്ഞു.

Content highlights: ‘Will bury alive’ those who are against CAA by up bjp minister