“ഇനി ഞങ്ങളെ ഒരുമിച്ചു കാണാം”,​ വാക്കുപാലിച്ച്‌ ട്രംപ് ഇന്ത്യയിലേക്ക്

trump visiting to India

ഫെബ്രുവരി രണ്ടാം വാരത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്​ ഇനി തങ്ങളെ ഒരുമിച്ച്‌ ഇന്ത്യയില്‍ കാണാം എന്നായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപ് മുഖ്യാതിഥിയാകുമെന്നും സൂചനയുണ്ട്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിനു സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. പ്രസിഡൻ്റിൻ്റെ ‍‍‍‍‍‍‍ഇംപീച്ച്‌മെൻ്റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും അന്തിമ തീയതി നിശ്ചയിക്കുക. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തില്‍ നിന്ന് കരുത്തിലേക്കു വളരുകയാണെന്നു മോദി പറ‍ഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു.

ഇന്ത്യയും യു.എസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യയ്ക്ക് മാത്രമാകില്ല ലോകത്തിനാകെ നേട്ടമാകുന്ന തിരുമാനങ്ങള്‍ കൊണ്ട് സമ്പന്നമാകുമെന്ന് അനൗദ്യോഗികമായി വിദേശകാര്യ വക്താക്കള്‍ അവകാശപ്പെട്ടു.പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്ന സാഹചര്യത്തില്‍ ട്രംപിന്റെ വരവ് രാഷ്ട്രീയമായും എറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

Content Highlights: India us talks to finalize dates for Donald trump’s visit