36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും

donald trump visit to india today

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നത തല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. രാവിലെ 11.40-ന് ട്രംപിൻ്റെ എയര്‍ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

സഹ പ്രവര്‍ത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. ട്രംപിന് യാത്ര ചെയ്യാനുള്ള ‘ബീസ്റ്റ്’ എന്ന അത്യാധുനിക ലിമോസിന്‍ കാറും എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍-വണ്‍’ ഹെലികോപ്റ്ററും എത്തിച്ചു. വിമാന താവളത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ട്രംപിനെ വരവേൽക്കാൻ എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവർണ്ണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയർ ബിജൽ പട്ടേൽ തുടങ്ങയവരും ട്രംപിനെ വരവേൽക്കാനെത്തും. വിമാന താവളത്തിൽ 12- നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തി അര മണിക്കൂർ പ്രസംഗം അവതരിപ്പിക്കുകയും ചെയ്യും. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയോടെ ട്രംപ് മടങ്ങും.

ഇന്ത്യയിലേക്ക് താൻ എത്തുന്നത് വളരെ ആവേശത്തോടെയാണെന്ന് വിമാനത്തില്‍ കയറും മുമ്പ് ട്രംപ് പറഞ്ഞു. തന്‍റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുമെന്നും തന്‍റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്ന് മോദി ഉറപ്പ് നൽകിയതായും ട്രംപ് വ്യക്തമാക്കി. ഹൈദരാബാദ് ഹൌസിൽ ചൊവ്വാഴ്ച ഇരു രാഷ്ട്രങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ എന്നിവ ചർച്ചയിൽ ഉയർന്നു വരും.

content highlights: american president donald trump will reach in india today