അതിവേഗ രോഗ നിര്‍ണയം സാധ്യമാക്കാൻ അമേരിക്ക; 45 മിനിറ്റിനുള്ളില്‍ കൊറോണ തിരിച്ചറിയാം

വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ പദ്ധതിയുമായി അമേരിക്ക. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അതിവേഗ രോഗ നിര്‍ണയത്തിന് സംവിധാനത്തിന് പിന്നില്‍. ഇതിന് അമേരിക്ക അനുമതി നല്‍കി. പുതിയ പരിശോധനയിലൂടെ വെറും 45 മിനിറ്റിനുള്ളില്‍ രോഗിയുടെ പരിശോധനാഫലം ലഭിക്കും.

ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലിന്റെ പ്രസക്തി. നേരത്തെ കൊറോണ വൈറസ് തിരിച്ചറിയുന്നതിന് ഏറെ സമയം വേണ്ടി വന്നിരുന്നു. എന്നാല്‍ പുതിയ പരിശോധനയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

സെഫിഡ് എന്ന കമ്പനിയാണ് അതിവേഗ രോഗനിര്‍ണയം സാധ്യമാക്കുന്നത്. മാര്‍ച്ച് 30ഓടെ സംവിധാനം രാജ്യത്ത് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Content Highlight: US First Rapid Diagnostic Test That Could Detect Coronavirus in Just 45 Minutes